കോഴിക്കോട് ജില്ലയിൽ നിലവാരമില്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യസാധനങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക നടപടി. ഓപ്പറേഷൻ മൺസൂൺ പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആകെ അഞ്ചരലക്ഷം രൂപ പിഴ ഈടാക്കി. ഗുരുതര വീഴ്ച കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ജൂൺ 15 മുതൽ 30 വരെ വെറും 15 ദിവസത്തിനിടെ 1,094 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഗുരുതര ശുചിത്വ-സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 123 സ്ഥാപനങ്ങൾക്ക് പരിഹാര നോട്ടീസ് നൽകി.നിയമലംഘനം നടത്തിയ 165 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചു. കൂടാതെ, 593 ഭക്ഷ്യസാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഗുരുതര നിയമലംഘനം കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
മഴക്കാലത്ത് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലായതിനാൽ പരിശോധനകൾ തുടരുമെന്നും, ഭക്ഷ്യവ്യാപാരികൾ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു.
