വേതനവർധന ആവശ്യപ്പെട്ട് തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന് വർഷത്തിനിടെ ഒരു രൂപ പോലും ശമ്പളം വർധിപ്പിക്കാത്ത മാനേജ്മെന്റുകളുടെ നിലപാടിനെതിരെയാണ് സമരം തുടരുന്നത്.സർക്കാർ ഉൾപ്പെടെ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയും ശമ്പളവർധനയിൽ വിട്ടുവീഴ്ച ചെയ്യാൻ ആശുപത്രി മാനേജ്മെന്റുകൾ തയ്യാറായിട്ടില്ല. അടിസ്ഥാന ശമ്പള വർധന സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നാൽ മാത്രമേ ശമ്പളവർധന നടപ്പാക്കൂ എന്ന നിലപാടാണ് മാനേജ്മെന്റുകൾ ആവർത്തിക്കുന്നത്.
ഇതിനിടെ, ഞായറാഴ്ച പള്ളികളിൽ വിശ്വാസികളെ അണിനിരത്തി സമരത്തെ വിശ്വാസപരമായി പ്രതിരോധിക്കാനുള്ള നീക്കവുമായി തൃശ്ശൂർ അതിരൂപത രംഗത്തുണ്ട്. മറുവശത്ത്, തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് നഴ്സുമാരുടെ തീരുമാനം. സമരം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതിനാൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
