പാലക്കാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാ നിർണയവുമായി ബന്ധപ്പെട്ട വാദം ജൂലൈ 15ന് നടക്കും.
വിധി പ്രഖ്യാപനത്തിനിടെയും ചെന്താമരയുടെ പെരുമാറ്റം കോടതിയിൽ ശ്രദ്ധേയമായി. “എന്തെങ്കിലും പറയാനുണ്ടോ” എന്ന കോടതിയുടെ ചോദ്യത്തിന് ആദ്യം “ഒന്നും പറയാനില്ല” എന്നായിരുന്നു മറുപടി. പിന്നീട് “തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്ന് പറഞ്ഞ പ്രതി, തനിക്ക് കുറ്റബോധമില്ലെന്നും നന്നാകാൻ സാധ്യതയില്ലെന്നും വ്യക്തമാക്കി. “ഞാൻ ഗാന്ധിജിയല്ല, മറ്റുള്ളവരെയും കൊല്ലും. നിങ്ങൾക്ക് ഇങ്ങനെ വന്നാലേ അറിയൂ” എന്ന പരാമർശവും പ്രതി നടത്തി.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, “എനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആരാണ് പറഞ്ഞത്?” എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.കൊലപാതകം, തടഞ്ഞുനിർത്തൽ എന്നിവ ഉൾപ്പെടെ ബി.എൻ.എസ് 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം. ജെ. വിജയകുമാർ പറഞ്ഞു.അതേസമയം, തെളിവുകളേക്കാൾ മാധ്യമവാർത്തകളാണ് കോടതിയെ സ്വാധീനിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു അറിയിച്ചു.ജൂലൈ 15ന് ശിക്ഷാവിധിക്ക് മുൻപുള്ള വാദം കേൾക്കും. അതേദിവസം തന്നെ ശിക്ഷ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
