സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനെ ചൊല്ലി മുസ്ലീം ലീഗിനകത്ത് അതൃപ്തി ശക്തമാകുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിയുടെ യോഗങ്ങൾ പോലും നടക്കാത്തതിലാണ് അമർഷം രൂക്ഷമാകുന്നത്.ഏപ്രിൽ 25 നാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വെച്ച് ചേർന്നത്.അതിനുശേഷം യുഡിഎഫ് അധികാരത്തിലെത്തി ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിട്ടും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതുൾപ്പെടെയുള്ള സംഘടനാ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിമർശനം.
പി.എം. ശ്രീ വിവാദം, മദ്യനയം, സ്റ്റാഫ് നിയമനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ നടന്നില്ലെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നയപരമായ വിഷയങ്ങളിൽ പോലും പാർട്ടിയിൽ ചർച്ച നടക്കുന്നില്ലെന്ന് വിമർശനമുണ്ട്. പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങൾ കേൾക്കാൻ പോലും ആളില്ലന്നാണ് ചില നേതാക്കളുടെ തന്നെ വിമർശനം. മന്ത്രിമാർ പാർട്ടിയെ മറക്കുന്നുവെന്ന വിമർശനവും ശക്തമാണ്. സ്റ്റാഫ് നിയമന വിവാദം ലീഗിനകത്ത് ഒരു വിമത വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ലീഗ് എംഎൽഎമാർക്ക് ഇടയിലും അതൃപ്തി ശക്തമാണ്. സ്റ്റാഫ് നിയമന വിവാദത്തിലടക്കം മന്ത്രിമാരും നേതൃത്വവും പ്രതിക്കൂട്ടിലായത് കൊണ്ടാണ് യോഗം വിളിക്കാൻ വൈകുന്നതിന് കാരണമെന്നാണ് ലീഗിനകത്തെ അടക്കം പറച്ചിൽ
