ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫിൽ യോജിച്ച സമരത്തിന് നീക്കം. വിഷയത്തിൽ സിപിഐയും എതിർപ്പ് അറിയിച്ചതോടെയാണ് സംയുക്ത സമരത്തിനുള്ള സാധ്യത തെളിയുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സമരരീതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി തർക്കം തുടരുന്നതിനാൽ എൽഡിഎഫ് യോജിച്ച് ഇതുവരെ സമരം ചെയ്തിട്ടില്ല. ആവശ്യമായ വിഷയങ്ങളിൽ മാത്രം യോജിച്ചുള്ള സമരം എന്നാണ് സിപിഐയുടെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറച്ചതിൽ ഒന്നിച്ചുള്ള സമരം ആവാമെന്ന് സിപിഐ അറിയിച്ചിരുന്നു. എന്നാൽ സിപിഐഎം ആശയം അംഗീകരിച്ചില്ല. ക്ഷേമ പെൻഷനിൽ സിപിഐഎം ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ യോജിച്ചുള്ള സമരം വേണം എന്ന് ചൊവ്വാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.
സഹകരണ ബാങ്കുകൾ വഴി തന്നെ പെൻഷൻ തുക വീടുകളിൽ എത്തിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇപ്പോഴത്തെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് ഉറപ്പായി. തട്ടിപ്പ് ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സർക്കാർ നീക്കം.
