തൃശ്ശൂർ നഗരത്തിലെ നിയറസ്റ്റ് ലോഡ്ജിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. എടമുട്ടം സ്വദേശിനി ജ്യോതിയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവത്തിനായി ലോഡ്ജിൽ മുറിയെടുത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജ്യോതിയും ഓട്ടോ ഡ്രൈവറും ചേർന്ന് തൃശ്ശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ജ്യോതിയെ ഫോണിൽ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ഇന്ന് ഓട്ടോ ഡ്രൈവർ ലോഡ്ജിലെത്തി. ഇതോടെ അധികൃതർ മുറി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ അമ്മയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രസവത്തിനിടെയാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
താൻ മുറിയെടുത്ത് നൽകുക മാത്രമാണ് ചെയ്തതെന്നും വയറുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം മരുന്ന് വാങ്ങി നൽകിയെന്നും ഓട്ടോ ഡ്രൈവർ പോലീസിനോട് മൊഴി നൽകി. അതേസമയം, 2024-ൽ ഇയാൾക്കെതിരെ പീഡനാരോപണം ഉന്നയിച്ച് ജ്യോതി ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ജ്യോതി മുൻപും ഇതേ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നും ഗർഭിണിയാണെന്ന് അറിയില്ലെന്നമാണ് ലോഡ്ജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച നടക്കും.
