മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തനമെന്ന പരാതിക്ക് പിന്നിൽ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് വെളിപ്പെടുത്തൽ. പരാതിക്കാരിയും ഗുണ്ടാനേതാവും സിന്ധുവിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നും പണം നൽകാതെ വന്നതോടെയാണ് പരാതി എന്നും ഗുണ്ടാനേതാവ് ഔറഗസീബ് ബിഗ് ടിവിയോട് പറഞ്ഞു. പലവട്ടം സിന്ധുവിനെ ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെന്നും ഔറംഗസീബ് വെളിപ്പെടുത്തി.
ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയെന്ന
പരാതിക്കും അറസ്റ്റിനും പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ. പരാതിക്ക് പിന്നിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണെന്നാണ് വെളിപ്പെടുത്തൽ. ഇവന്റ് കമ്പനികളുടെ കുടിപ്പകയാണ് കാരണമെന്നും ഗുണ്ടാനേതാവ് ഔറംഗസീബ് പറഞ്ഞു. പരാതിക്കാരിയും ഗുണ്ടാസംഘവും ചേർന്ന് കേസിൽ പ്രതിയായ സിന്ധുവിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും ഔറംഗസീബ് ആരോപിക്കുന്നു.
കേസിൽ മൊഴി നൽകിയ പെൺകുട്ടികൾ ഇപ്പോൾ മറ്റൊരു ഇവന്റ് കമ്പനിയുടെ ഭാഗമാണ്. പരതിക്കാരി നാട്ടിലെത്തി പതിനേഴ് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. പരാതിക്കാരിയെ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും സിന്ധുവാണ് എന്നും ഔറംഗസീബ് പറയുന്നു. സിന്ധുവിനെ പരാതിക്കാരിയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു. സിന്ധുവിന്റെ ആഭരണങ്ങൾ ഉൾപ്പെടെ അപഹരിച്ചു. സിന്ധു പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്നും ആരോപിക്കുന്നു.
