ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം കല്യാണവിരുന്നിലെ കൂട്ടയടിയിൽ കലാശിച്ചു. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു സംഭവം.രാവിലെ വിവാഹ ചടങ്ങുകൾക്കിടയിൽ തുടങ്ങിയ തർക്കമാണ് വൈകുന്നേരത്തോടെ സംഘർഷത്തിലേക്ക് മാറിയത്. പെൺവീട്ടുകാർ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുപോയെന്ന് കാറ്ററിംഗ് ജീവനക്കാർ അറിയിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.
തുടർന്ന് ഐസ്ക്രീം ബോക്സ് തുറന്ന് എടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതോടെ വാക്കുതർക്കമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ കൂട്ടയടിയായി മാറി.സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു. വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായും അതിന്റെ തുടർച്ചയായിരുന്നു സൽക്കാരത്തിനിടയുണ്ടായ അക്രമം എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. നിലവിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
