കോഴിക്കോട് ജില്ലയിൽ മലേറിയ കേസുകൾ ഉയരുന്നു. കഴിഞ്ഞ മാസം മാത്രം 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ അതിഥി തൊഴിലാളികളാണ്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.കുന്ദമംഗലം, ചെറുവാടി, തിക്കോടി, ഒളവണ്ണ, നരിക്കുനി, ഫറോക്ക്, കോഴിക്കോട് കോർപ്പറേഷൻ, കൊടുവള്ളി എന്നിവിടങ്ങളിലാണ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച അതിഥി തൊഴിലാളികളുടെ യാത്രാ വിവരങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളി ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ, തോട്ടം മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കിടയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.വാർഡ് തലത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളും എന്റമോളജിക്കൽ സർവേയും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പനി, വിറയൽ, തലവേദന തുടങ്ങിയ മലേറിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
