കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ ബ്രേക്ക് ദ് ചെയിൻ ബോധവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന ധനകാര്യ പരിശോധന റിപ്പോർട്ട് പുറത്തുവന്നു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡോ. മുഹമ്മദ് അഷീൽ കത്ത് നൽകിയിട്ടുണ്ട്.
ധനകാര്യ പരിശോധന റിപ്പോർട്ട് പ്രകാരം, കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾക്കായി കേരള സാമൂഹിക സുരക്ഷാ മിഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഫണ്ടിൽ നിന്ന് 4.88 കോടി രൂപ ചെലവഴിച്ചെങ്കിലും, അതിന് ആവശ്യമായ സർക്കാർ അനുമതിയോ ഉത്തരവോ ഉണ്ടായിരുന്നില്ല. സർക്കാർ നേരിട്ട് നടത്തേണ്ട ബോധവത്കരണ പരിപാടികളിൽ സ്വകാര്യ ഏജൻസികളെ പങ്കാളികളാക്കിയെന്നും, നിരവധി ബില്ലുകൾ ജിഎസ് ടി ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങളില്ലാതെ കൈയെഴുത്തിൽ സമർപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കോൺഫറൻസ് റൂം സജ്ജീകരണത്തിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാറുകൾ നൽകിയതെന്നും, പൊതുമരാമത്ത്-ധനകാര്യ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ചെലവഴിച്ചതെന്നും കണ്ടെത്തലിലുണ്ട്.അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെ തുടർന്നാണ് 2022-ൽ ചേർന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ ഗവേണിംഗ് ബോഡി ധനകാര്യ പരിശോധനയ്ക്ക് അനുമതി നൽകിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണവും തേടിയിരുന്നു. ഇ-മെയിൽ വഴി ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നാണ് പരിശോധനാ സംഘത്തിന്റെ വിലയിരുത്തൽ.റിപ്പോർട്ട് നിലവിൽ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
അതേസമയം, എല്ലാ നടപടികളും സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ, പരിശോധന റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും നിയമപരമായി അത് നിലനിൽക്കില്ലെന്നും വ്യക്തമാക്കുന്നു.നിലവിൽ സംസ്ഥാന സർവീസിൽ നിന്ന് ദീർഘകാല അവധിയിലുള്ള ഡോ. മുഹമ്മദ് അഷീൽ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നാഷണൽ പ്രൊഫഷണൽ ഓഫീസറായാണ് പ്രവർത്തിക്കുന്നത്.
