അധികാരത്തിലെത്തി ഒന്നര മാസം പിന്നിടുമ്പോഴും കെ.പി.സി.സി.യുടെയും യു.ഡി.എഫിന്റെയും നേതൃയോഗങ്ങൾ ചേരാത്തതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത്, സർക്കാർ അഭിഭാഷക നിയമനം, വിഴിഞ്ഞം പദ്ധതി, പി.എം. ശ്രീ പദ്ധതി തുടങ്ങി തുടർച്ചയായി വിവാദ വിഷയങ്ങൾ ഉയർന്നിട്ടും പാർട്ടിയുമായോ മുന്നണിയുമായോ സർക്കാർ കൂടിയാലോചന നടത്തുന്നില്ലെന്നാണ് വിമർശനം. പുതിയ കെ.പി.സി.സി. അധ്യക്ഷനെ തീരുമാനിക്കാത്തതിനാൽ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും അനിശ്ചിതത്വത്തിലാണെന്നാണ് വിലയിരുത്തൽ.
സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് സർക്കാരിന് ആദ്യ തിരിച്ചടിയായത്. തുടർന്ന് വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്തിയ തീരുമാനവും വിവാദമായി. മദ്യനയം പ്രഖ്യാപിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും, ഇക്കാര്യത്തിൽ ചർച്ച ചെയ്യാൻ ഇതുവരെ യു.ഡി.എഫ്. യോഗം വിളിച്ചിട്ടില്ല. ഇത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടിയിലും മുന്നണിയിലും ഉയരുന്നുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് സംഘപരിവാർ ബന്ധം ആരോപിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തിയിട്ടും വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പി.എം. ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും, മുന്നണിയുടെ നിലപാടും നിർണായകമാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
വിഴിഞ്ഞം പദ്ധതിയിലെ ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞില്ലെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, അദാനി വിഷയത്തിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതും മുന്നണിക്കുള്ളിൽ ചർച്ചയാകുന്നുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങൾ പാർട്ടിയിലും മുന്നണിയിലും വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് നേതാക്കളുടെ ആവശ്യം.
മന്ത്രി സ്ഥാനമേറ്റതിനെ തുടർന്ന് കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷമാകും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അധ്യക്ഷനെയും തീരുമാനിക്കാനാകാതെ, നിയമന നടപടികളും നിലച്ചിരിക്കുകയാണ്.
