കൊല്ലം കൊട്ടാരക്കര നീലേശ്വരത്തെ ടിപ്പർ അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗതയും സമയത്തെ മൊബൈൽ ഫോൺ ഉപയോഗവുമാണ് അപകടത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 15 വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമാണിത്.അപകടസമയത്ത് ടിപ്പർ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും ഇറക്കത്തിലൂടെ അമിതവേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഡ്രൈവർ അപകടസമയത്ത് ഫോണിൽ സംസാരിച്ചിരുന്നതായും കണ്ടെത്തി.
വാഹനത്തിന്റെ ജിപിഎസ് വിവരങ്ങളും ഡ്രൈവറുടെ ഫോൺകോൾ വിവരങ്ങളും പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഈ നിഗമനത്തിലെത്തിയത്. ഹെവി വാഹന ലൈസൻസില്ലാതെയാണ് ഡ്രൈവർ വാഹനം ഓടിച്ചിരുന്നതെന്നും, ടി-റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാനിയമങ്ങൾ ലംഘിച്ചതായും റിപ്പോർട്ടിൽ പറയുന്നു.2024 മുതൽ ഫിറ്റ്നസ് പുതുക്കാതെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് രണ്ട് മാസം മുൻപാണ് ഫിറ്റ്നസ് പുതുക്കിയത്. ഡ്രൈവർക്കും വാഹന ഉടമയ്ക്കുമെതിരെ നിലവിൽ കേസെടുത്തിട്ടുണ്ടെന്നും, മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും അധികൃതർ അറിയിച്ചു
