എൻഡിപിഎസ് ആക്ടിൽ അടിയന്തര ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിക്കും. ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമത്തിൽ മാറ്റം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.ലഹരിമാഫിയയുടെ പ്രവർത്തന രീതികൾ മാറിയ സാഹചര്യത്തിൽ നിലവിലെ നിയമവ്യവസ്ഥകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
നിലവിലെ എൻഡിപിഎസ് നിയമത്തിൽ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവാണ് ശിക്ഷയും ജാമ്യവും നിശ്ചയിക്കുന്നതിലെ പ്രധാന മാനദണ്ഡം. എന്നാൽ വൻകിട ലഹരി ശൃംഖലകൾ ചെറിയ അളവുകളാക്കി ഇടനിലക്കാർ വഴി ലഹരി എത്തിക്കുന്നതിനാൽ പലപ്പോഴും കർശന വകുപ്പുകൾ ചുമത്താൻ കഴിയാതെ പോകുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഇത്തരം കേസുകളിൽ പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുകയും വീണ്ടും ലഹരി ഇടപാടുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയമഭേദഗതി ആവശ്യപ്പെടുന്നത്.ഓൺലൈൻ വഴിയുള്ള ലഹരി വ്യാപനം തടയാൻ കൂടുതൽ നിയമപരമായ അധികാരങ്ങളും സാങ്കേതിക സംവിധാനങ്ങളും വേണമെന്ന ആവശ്യവും കേരളം കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെടും.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അവലോകനങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഡിപിഎസ് നിയമ ഭേദഗതിക്കായി കേരളം നീക്കം ശക്തമാക്കുന്നത്.
