കള്ളാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി നേടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ നിർണായക ഉറപ്പുകൾ കൊങ്കൺ റെയിൽവേ പാലിച്ചില്ലെന്ന സൂചന നൽകുന്ന രേഖകൾ പുറത്ത്. തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള മണ്ണ് നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന് കമ്പനി പിന്നീട് സർക്കാരിനെ അറിയിച്ചത്, പരിസ്ഥിതി അനുമതി നേടാൻ സമർപ്പിച്ച രേഖകളിലെ വിവരങ്ങൾക്ക് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ജൂൺ 26-ന് പൊതുമരാമത്ത് വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള മണ്ണ് മാറ്റാൻ അനുയോജ്യമായ സ്ഥലം ഇല്ലെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചത്. മണ്ണ് നിക്ഷേപിക്കാൻ ജില്ലാ ഭരണകൂടം സ്ഥലം കണ്ടെത്തി നൽകണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും കമ്പനി യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ, പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പരിസ്ഥിതി നിർവഹണ പദ്ധതിയിൽ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണ് നൽകിയിരുന്നത്. തുരങ്ക നിർമ്മാണത്തിൽ നിന്നുള്ള അധിക മണ്ണും അവശിഷ്ടങ്ങളും നിക്ഷേപിക്കാൻ ആനക്കാംപൊയിലും മേപ്പാടിയിലുമായി 13 ഹെക്ടർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു കൊങ്കൺ റെയിൽവേയും കിറ്റ് കോയും സമർപ്പിച്ച രേഖകളിലെ അവകാശവാദം. ഈ പരിസ്ഥിതി നിർവഹണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയത്.
അങ്ങനെയെങ്കിൽ, മണ്ണ് നിക്ഷേപിക്കാൻ മുൻകൂട്ടി സ്ഥലം കണ്ടെത്തിയെന്ന രേഖകൾ സമർപ്പിച്ച കമ്പനി പിന്നീട് ജില്ലാ ഭരണകൂടത്തോട് പുതിയ സ്ഥലം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.ഇതിനൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാകുകയാണ്. പരിസ്ഥിതി നിർവഹണ പദ്ധതിയിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ഈ വ്യവസ്ഥകൾ പരിശോധിക്കുന്നതിനുപകരം കമ്പനിക്കായി മണ്ണ് നിക്ഷേപിക്കാൻ പുതിയ സ്ഥലം കണ്ടെത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
