കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയും കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടി ഹർജിയും ഇന്ന് കോടതി പരിഗണിക്കും.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച കോടതി, പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിബേഷിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും കേസിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമ സംഭവവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളും ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇരു ഹർജികളിലുമുള്ള കോടതിയുടെ തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.
