കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി സുധീർ കുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.വ്യാജ കരാറുകൾ ചമച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
കേസിലെ പ്രധാന പ്രതിയും സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ റിനീഷിനെ കണ്ടെത്താൻ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2.16 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം, തട്ടിപ്പ് കേസിൽ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. സൊസൈറ്റിയിൽ പണം നിക്ഷേപിച്ച 94 കുടുംബങ്ങൾ നിക്ഷേപിച്ച തുക എങ്ങനെ തിരികെ ലഭിക്കുമെന്നറിയാതെ കഴിയുകയാണ്. അന്വേഷണം മന്ദഗതിയിലാണെന്നും, പരാതി നൽകി 40 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നതെന്നും നിക്ഷേപകർ ആരോപിക്കുന്നു.സൊസൈറ്റി ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
