സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഡയറക്ടർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് ഐടി വകുപ്പ്. ഡോ. എം. അബ്ദുൾ റഹ്മാന്റെ നിയമനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.ഡോ. എം. അബ്ദുൾ റഹ്മാൻ മുസ്ലിം ലീഗ് അനുഭാവിയും മുൻ എംഎസ്എഫ് പ്രവർത്തകനുമാണെന്നും, ഇടതുപക്ഷവുമായി വഴിവിട്ട ബന്ധങ്ങളൊന്നുമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കാലത്ത് നിർണായക ചുമതലകൾ വഹിച്ച വ്യക്തിയാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച നിർദേശവും വകുപ്പ് മന്ത്രി നൽകിയതായാണ് വിവരം.എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തയ്യാറല്ലെന്ന് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, ഡോ. എം. അബ്ദുൽ റഹ്മാൻ മുൻ മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിയാണെന്നും ഇടത് സഹയാത്രികനാണെന്നുമാണ് പ്രതിപക്ഷ വിമർശനം. കേന്ദ്ര ഏജൻസിയുടെ അന്വേഷണം നേരിട്ട വ്യക്തിയാണ് അബ്ദുൾ റഹ്മാൻ എന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടിയെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.സിഡിറ്റ് ഡയറക്ടർ നിയമനം ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദമായി മാറുകയാണ്.
