വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ ജോൺ മത്തിയാസിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.
അതേസമയം, ഭരണകൂടത്തെ ജനങ്ങൾക്ക് വിമർശിക്കാമെന്നും മാപ്പ് പറയണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികളുടെ വികാരമായാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.അപകടം നടന്ന സ്ഥലത്തും ഷിജിന്റെ വീട്ടിലും മന്ത്രിമാർ സന്ദർശനം നടത്തി. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 11 ദിവസം പിന്നിട്ട ശേഷമാണ് ഫിഷറീസ് മന്ത്രി തീരത്തെത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഇടപെടലും ഏകോപനവും ഇല്ലെന്ന പ്രതിപക്ഷ വിമർശനം ശക്തമായതിന് പിന്നാലെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം.
