സംസ്ഥാനത്ത് ഇന്നും അതി കഠിനമായ ചൂട് തുടരും. പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പുനലൂരിൽ 39.5 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം 29-ാം തീയതി മുതൽ ചൂടിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണ നിലയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയർന്ന ചൂട് അനുഭവപ്പെടാം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂടും ഈർപ്പമുള്ള അന്തരീക്ഷവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്ത് മുഴുവൻ മേഖലകളിലും കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. സൂര്യാതപം, നിർജലീകരണം, ഇഴജന്തുക്കളുടെ ശല്യം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
നാളെ മുതൽ സംസ്ഥാനത്ത് ഉടനീളം ഒറ്റപെട്ട ഇടങ്ങളിൽ വേനൽ മഴ പെയ്യും.29 ആം തീയതി നാല് ജില്ലകളിലും 30 ആം തിയതി രണ്ട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ,ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് കഠിനചൂട് തുടരുന്നു; ചില ജില്ലകളിൽ യെല്ലോ അലർട്ട്, 29 മുതൽ മഴ ആശ്വാസമായി വേനൽമഴ എത്തും
