മലപ്പുറം തിരൂരങ്ങാടിയിൽ വസ്തുനികുതി കുടിശ്ശികയെ തുടർന്ന് സർക്കാർ ഓഫീസുകൾക്ക് ജപ്തി ഭീഷണി. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, സബ് ആർ.ടി.ഒ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, ജലസേചന വകുപ്പ് ഓഫീസ് എന്നിവയ്ക്കാണ് നഗരസഭ അന്ത്യശാസന നോട്ടീസ് നൽകിയത്.2019 മുതൽ ചില സർക്കാർ ഓഫീസുകൾ വസ്തുനികുതി അടച്ചിട്ടില്ലെന്നാണ് നഗരസഭയുടെ കണക്ക്. പിഴയും പലിശയും ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് 14 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്. ഇതിൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ നിന്ന് മാത്രം ആറു ലക്ഷം രൂപയിലേറെയാണ് കുടിശ്ശിക.
നിരവധി തവണ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടും കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നഗരസഭ നീങ്ങിയത്. 15 ദിവസത്തിനകം കുടിശ്ശിക തീർക്കണമെന്നാണ് അന്ത്യശാസനം. അല്ലാത്തപക്ഷം റവന്യൂ റിക്കവറിയും ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ അതേ നിയമം സർക്കാർ ഓഫീസുകൾക്കും ബാധകമാണെന്നാണ് നഗരസഭയുടെ നിലപാട്. വസ്തുനികുതി കൃത്യസമയത്ത് ലഭിക്കാത്തത് നഗരസഭയുടെ വരുമാനത്തെയും വികസന പ്രവർത്തനങ്ങളെയും പൊതുസേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.
