സത്യപ്രതിജ്ഞയ്ക്കുശേഷം ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഔദ്യോഗിക വാഹനങ്ങളിൽ ആണ് മന്ത്രിമാർ ലോക് ഭവനിൽ എത്തിയത്.ഒന്നാം നമ്പർ കാറിൽ മുഖ്യമന്ത്രി വി ഡി സതീശനും രണ്ടാം നമ്പർ കാറിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ശിഹാബ് അലി തങ്ങളും എത്തി.പിന്നാലെ മറ്റു മന്ത്രിമാരും. ലോക്ഭവനിൽ എത്തിയ മന്ത്രിമാർക്ക് ഗവർണർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.ഏകദേശം അരമണിക്കൂറോളം നീണ്ട ചായസൽക്കാത്തിൽ സംസ്ഥാന പോലീസ് മേധാവി ചന്ദ്രശേഖറും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.മുൻ സർക്കാരും ഗവർണറുമായി അത്ര ഊഷ്മളമായ ബന്ധം അല്ലായിരുന്നു. ചരിത്രത്തിൽ ഇല്ലാത്തത് പോലെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ പൊതുനിരത്തിൽ പ്രതിഷേധിക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.തുടർച്ചയായി ഗവർണർ വിളിക്കുന്ന വിരുന്നും സർക്കാർ നിരസിച്ചിരുന്നു. എന്നാൽ പത്തുവർഷങ്ങൾക്ക് ശേഷം അധികാരത്തിലെത്തുന്ന വി ഡി സതീശൻ സർക്കാർ ആദ്യംതന്നെ ഗവർണറുമായി സൗഹൃദത്തിലാണ്. വരും ദിവസങ്ങളിൽ ഗവർണറുടെ നിലപാടുകളാകും സർക്കാരുമായുള്ള സൗഹൃദത്തിൻറെ ആഴം നിശ്ചയിക്കുക.
