സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിറ്റാമിൻ എ സിറപ്പിന് ക്ഷാമം നേരിടുന്നു. ടെൻഡർ വിതരണത്തിനായി കമ്പനികൾ മുന്നോട്ട് വരാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (KMSCL) അധികൃതർ അറിയിച്ചു. ക്ഷാമം പരിഹരിക്കാൻ റീ-ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലുണ്ടായിരുന്ന വിറ്റാമിൻ എ സിറപ്പിന്റെ സ്റ്റോക്ക് കഴിഞ്ഞ മാസം 30-ഓടെ പൂർണമായും തീർന്നതോടെയാണ് ക്ഷാമം രൂക്ഷമായത്. ഇതോടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ട് നേരിടുകയാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വിറ്റാമിൻ എയുടെ കുറവ് മൂലമുണ്ടാകുന്ന കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ തടയാനുമാണ് ഈ സിറപ്പ് ഉപയോഗിക്കുന്നത്. നിലവിൽ പലർക്കും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പണം നൽകി മരുന്ന് വാങ്ങേണ്ട സാഹചര്യമാണുള്ളത്.
ദേശീയ വിറ്റാമിൻ എ സപ്ലിമെന്റേഷൻ പദ്ധതിയുടെ ഭാഗമായി 9 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി വിറ്റാമിൻ എ സിറപ്പ് നൽകിവരുന്നതിനിടെയാണ് ഈ ക്ഷാമം ഉണ്ടായിരിക്കുന്നത്.ആദ്യ ടെൻഡറിൽ ഒരു കമ്പനിയും വിതരണത്തിന് തയ്യാറായില്ലെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചു. തുടർന്ന് റീ-ടെൻഡർ ക്ഷണിച്ചപ്പോൾ മൂന്ന് കമ്പനികൾ പങ്കെടുത്തിട്ടുണ്ടെങ്കിലും വിതരണം ഏറ്റെടുക്കുന്ന കമ്പനികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ക്ഷാമം എത്രയും വേഗം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
