ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റേയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇരുവരുടെയും പരാമർശങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്ന് ആരോപിച്ച അദ്ദേഹം, മന്നം സമാധിയിലേക്ക് ആർക്കും പ്രവേശന വിലക്കില്ലെന്നും സുരക്ഷാ പരിശോധനയുടെ പേരിൽ നായയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതികരിച്ചത്.
ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഉപരാഷ്ട്രപതി, “മന്നം സമാധിയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കുമില്ല” എന്ന പരാമർശം നടത്തിയത്. തുടർന്ന് “പെരുന്ന ശുദ്ധീകരിക്കും” എന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വിവാദമായിരുന്നു. നേരത്തെ ഇരുവർക്കും എൻഎസ്എസ് ആസ്ഥാനത്തേക്കുള്ള പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയായാണ് ഈ പ്രതികരണങ്ങൾ വിലയിരുത്തപ്പെടുന്നത്.
വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരിച്ച സുകുമാരൻ നായർ, മന്നം സമാധിയിലേക്ക് ആർക്കും വരാമെന്നും എന്നാൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നുമാണ് വിശദീകരിച്ചത്. നായയെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാകാത്തതിനാലാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൽ എതിർപ്പ് അറിയിച്ചതെന്നും പറഞ്ഞു.
ബജറ്റ് യോഗം നടക്കുന്നതിനിടെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാലാണ് സുരേഷ് ഗോപിയെ തടഞ്ഞതെന്നും, വ്യക്തിപരമായ വിരോധമോ മറ്റ് ലക്ഷ്യങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉപരാഷ്ട്രപതിയുടെ വിമർശനത്തിന് പിന്നാലെ എൻഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
