പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിന് നേരെയുണ്ടായ മർദനത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതിൽ കുടുംബത്തിന് അതൃപ്തി. കൂടൽ എസ്.ഐ ജയ്മോനെ സ്ഥലംമാറ്റിയതല്ലാതെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കസ്റ്റഡി മർദനത്തിന് ശേഷം മകൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും 20കാരന്റെ അമ്മ പറഞ്ഞു.
13കാരിയുടെ പീഡനപരാതിയെ തുടർന്നാണ് 20കാരൻ ഉൾപ്പെടെ ആറുപേരെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പരാതി വ്യാജമാണെന്ന് വ്യക്തമായെങ്കിലും കസ്റ്റഡിയിലെടുത്ത സമയം മുതൽ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് 20കാരന്റെ ആരോപണം. ഹൃദ്രോഗിയാണെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും മർദനം തുടർന്നുവെന്നും അദ്ദേഹം പറയുന്നു.
സംഭവത്തിൽ കൂടൽ എസ്.ഐ ജയ്മോനെ സ്ഥലംമാറ്റിയെങ്കിലും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിട്ടില്ല. കോന്നി സി.ഐയാണ് തന്നെ ഏറ്റവും കൂടുതൽ മർദിച്ചതെന്നാണ് യുവാവിന്റെ ആരോപണം.കസ്റ്റഡി മർദനത്തെ തുടർന്ന് മകൻ ഗുരുതരമായ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും 20കാരന്റെ അമ്മ ആവശ്യപ്പെട്ടു.ഈ മാസം നാലിനാണ് 13കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 20കാരൻ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
