കോഴിക്കോട് മാവൂരിൽ പൊലീസിന് നേരേ പ്രതികളുടെ ആക്രമണം. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിക്കേൽപ്പിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പ്രത്യേക അന്വേഷണ സംഘത്തിലെ നാല് പൊലീസുകാർ മാവൂർ കൊടശ്ശേരിയിലെ ഒരു സ്വകാര്യ വില്ലയിൽ പരിശോധനയ്ക്കെത്തുകയായിരുന്നു. വില്ലയുടെ താഴത്തെ നിലയിൽ ഒളിച്ചുകഴിയുകയായിരുന്ന പ്രതികൾ, പൊലീസ് എത്തിയെന്ന് മനസ്സിലായതോടെ ജനൽവഴി സ്ഫോടകവസ്തു എറിയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സ്ഫോടനത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതിനെ തുടർന്ന് മാവൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കേസിലെ രണ്ടാം പ്രതിയായ വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് കെ. ജാംസൺ എന്നിവരെ പിടികൂടിയത്. മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.2025 ഡിസംബർ 6-നാണ് പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. 70 കോടി രൂപ മോചനദ്രവ്യം ലക്ഷ്യമിട്ടാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
