തൃശൂർ നഗരത്തിൽ വിരണ്ട് ഓടി വൻ നാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വനം വകുപ്പ് വിലക്കേർപ്പെടുത്തി. പതിനഞ്ച് ദിവസത്തിന് ശേഷം മൂന്ന് വെറ്ററിനറി ഡോക്ടർമാർ ചേർന്ന് ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും വിലക്ക് നീക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ആന വരുത്തിയ നാശനഷ്ടങ്ങളുടെ തുക ഉടമയിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തി നാശനഷ്ടം വരുത്തിയ ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിന് സമീപം തെക്കേഗോപുരനടയിൽ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ആന വിരണ്ട് ഓടിയത്. പിന്നീട് കിലോമീറ്ററുകൾ സഞ്ചരിച്ച് ചേറൂരിലെത്തിയ ആന വ്യാപക നാശനഷ്ടമാണ് വരുത്തിയത്. നിരവധി വാഹനങ്ങളും വീടുകളുടെ മതിലുകളും ആന തകർത്തു. നാശനഷ്ടം സംബന്ധിച്ച് റവന്യൂ വകുപ്പ് അധികൃതരുടെ കണക്ക് അടിസ്ഥാനപ്പെടുത്തി ഉടമയായ തിരുവനന്തപുരം സ്വദേശി ശിവദത്തിൽ നിന്ന് നഷ്ടപരിഹാരവും ഈടാക്കാനാണ് തീരുമാനം.
