പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. ബിനോയ് വിശ്വം നടത്തിയ പരസ്യപ്രസ്താവനയിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയാണുള്ളത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐഎം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിലെ തർക്കം മറ നീക്കി പുറത്തുവരികയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വേണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയാണ് സിപിഐഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. മുന്നണിക്കുള്ളിൽ പറയേണ്ട കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിൽ കടുത്ത അതൃപ്തിയാണുള്ളത്. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ നടത്തിയ പരസ്യപ്രസ്താവന ഇതിന് തെളിവാണ്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎം വിട്ടുകൊടുക്കില്ല. പ്രതിപക്ഷ ഉപനേതാവ് എന്നത് ഭരണഘടന പദവി അല്ലെന്ന വാദവും സിപിഐഎം ഉയർത്തും. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ കെഎൻ ബാലഗോപാൽ പ്രതിപക്ഷ ഉപനേതാവാകും. പിണറായി വിജയൻ പദവി ഏറ്റെടുക്കുന്നില്ലെങ്കിൽ കെഎൻ ബാലഗോപാൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും. ഉപനേതാവായി സജി ചെറിയാനെയോ പിഎ മുഹമ്മദ് റിയാസിനെയോ പരിഗണിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം മാത്രമേ ഈ നടപടികളിലേക്ക് സിപിഐഎം കടക്കൂ.
