പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള എൽഡിഎഫിലെ തർക്കം തുടരുന്നു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ നിർണായക കൂടിക്കാഴ്ചയിലും വിഷയത്തിൽ തീരുമാനമായില്ല. ഉപനേതൃ പദവിക്ക് പകരം മറ്റ് പരിഹാര നിർദേശങ്ങളും ചർച്ചയായെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല.
തിരുവനന്തപുരം എം.എൻ. സ്മാരകത്തിൽ അരമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. “മാധ്യമങ്ങളോട് പറയാൻ കഴിയുന്ന തരത്തിലുള്ള തീരുമാനമായിട്ടില്ല” എന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. പിണറായി വിജയനും എം.വി. ഗോവിന്ദനും വിഷയത്തിൽ ചർച്ചയില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനറുടെ അനുനയ നീക്കം ശ്രദ്ധേയമായത്.
അതേസമയം, ഉപനേതൃ സ്ഥാനം സമയമാകുമ്പോൾ സിപിഐക്ക് തന്നെ ലഭിക്കുമെന്ന് ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപനേതൃ പദവിക്ക് പകരമായി മുന്നോട്ടുവച്ച മറ്റ് ഓഫറുകൾ സിപിഐ വിശദമായി പരിശോധിക്കുമെന്ന് നേതൃത്വം അറിയിച്ചെങ്കിലും, നിലവിൽ ഉപനേതൃ പദവിയെന്ന ആവശ്യത്തിൽ തന്നെ പാർട്ടി ഉറച്ചുനിൽക്കുകയാണ്.ഇതോടെ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള എൽഡിഎഫിലെ അഭിപ്രായഭിന്നതയ്ക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ മങ്ങുകയാണ്.
