കേരള ബിജെപിയിലെ മുതിർന്ന നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷിന് പ്രാദേശിക നേതാവ് നൽകിയ പരാതിക്കത്താണ് പുറത്തുവന്നത്. കോടികളുടെ തട്ടിപ്പ് നടന്നതായും ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സെക്രട്ടറിമാരായ പുന്തുറ ശ്രീകുമാർ, അഞ്ജൻ, പ്രചാരണ ചുമതലയിലുണ്ടായിരുന്ന പാങ്ങപ്പാറ രാജീവ്, വിജയകുമാർ എന്നിവരടക്കം ആറു നേതാക്കളുടെ പേരുകളാണ് പരാമർശിച്ചിരിക്കുന്നത്.
1.62 കോടി രൂപയുടെ തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയതിൽ 31 ലക്ഷം രൂപ കമ്മിഷൻ കൈപ്പറ്റിയെന്നും, കട്ടൗട്ട് ക്വട്ടേഷനിൽ അഞ്ച് ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നു. നേതാക്കളുടെ താമസത്തിനായി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തതായി വ്യാജ ബില്ലുകൾ തയ്യാറാക്കി പണം തട്ടിയെന്നും, ദേശീയ കമ്മിറ്റി സൗജന്യമായി നൽകിയ പതാകകൾ വിറ്റതായും, പതാകകൾ വാങ്ങിയെന്ന പേരിൽ വ്യാജ ജിഎസ്ടി ബില്ലുകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം അന്വേഷണം തുടങ്ങിയെന്നാണ് സൂചന. അതേസമയം ദേശീയ നേതൃത്വത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ പ്രതികരിക്കൂ എന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം.ഇതിനിടെ വ്യാജ ജിഎസ് ടി ബില്ലുണ്ടാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ വെഞ്ഞാറമൂട് പോലീസിലും പരാതി നൽകിയിട്ടുണ്ട്.
