കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ 57 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.2020-ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 12,659 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025-ൽ ഇത് 18,035 ആയി ഉയർന്നു. ഈ വർഷം മെയ് മാസം വരെ മാത്രം 6,736 കേസുകൾ രജിസ്റ്റർ ചെയ്തു.
ബലാത്സംഗക്കേസുകളിലും ആശങ്കാജനകമായ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മെയ് വരെ 1,071 ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ആകെ 2,952 ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും വർധിച്ചിട്ടുണ്ട്. 2020-ൽ 442 കേസുകളായിരുന്നത് 2025-ൽ 944 ആയി ഉയർന്നു.
സ്ത്രീധന പീഡന മരണങ്ങളും സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 2022-ലാണ് ഏറ്റവും കൂടുതൽ, 11 സ്ത്രീധന പീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2020 മുതൽ 2025 വരെ ആകെ 43 സ്ത്രീധന പീഡന മരണങ്ങളാണ് രേഖപ്പെടുത്തിയത്.ഗാർഹിക പീഡന പരാതികളും ഉയരുന്ന സാഹചര്യത്തിൽ, ഈ വർഷം മെയ് വരെ 1,329 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീധന, ഗാർഹിക പീഡന പരാതികളിൽ സമയബന്ധിതമായ ഇടപെടലും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനുമായി പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വനിതാ-ശിശു വികസന വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
