പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഗുരുതര ക്രമക്കേടും ഗൂഢാലോചനയും നടന്നുവെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് നടത്തി ഒരു ഉദ്യോഗാർഥിയെ ഒന്നാം റാങ്കിലെത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇടത് അനുകൂല സർവീസ് സംഘടനയുമായി ബന്ധമുള്ള ഉദ്യോഗാർഥിക്ക് ജോലി ലഭിക്കാനായി പരീക്ഷാ മൂല്യനിർണയത്തിൽ കൃത്രിമം നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ഉത്തരം എഴുതാത്ത ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതെന്നും, ക്രമക്കേട് നടന്നില്ലായിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ പോലും ഇടം ലഭിക്കില്ലായിരുന്നുവെന്നുമാണ് അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ആരുടെയും പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ പ്രതിചേർത്ത് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിനിടെ പിഎസ്സി നടത്തിയ 90 പരീക്ഷകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിവരം. ഇവ വിശദമായി പരിശോധിച്ച് ആവശ്യമായ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. നിലവിൽ ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.
