സംസ്ഥാനത്തെ സി.ഐ നിയമന പട്ടിക സർക്കാർ അഴിച്ചുപണിതു. നിലവിലെ സി.ഐമാരെ പൂർണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം ഉയരുന്നുവെന്ന വാർത്ത ബിഗ് ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
സിപിഐഎം, ബിജെപി അനുഭാവമുള്ള സി.ഐമാർക്ക് നിയമനത്തിൽ പരിഗണന നൽകിയെന്നായിരുന്നു പ്രധാന പരാതി. വീടിനടുത്തുള്ള സ്റ്റേഷനുകളിലോ സൗകര്യപ്രദമായ സ്റ്റേഷനുകളിലോ ഇവർക്ക് നിയമനം നൽകിയെന്ന വിമർശനവും കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു.
ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പുതിയ പട്ടിക പുറത്തിറങ്ങിയത്. ഒരു വിഭാഗം കെപിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് സർക്കാർ സമ്പൂർണ അഴിച്ചുപണിയുമായി പുതിയ ഉത്തരവിറക്കിയത്.സി.ഐമാർ ചുമതല വഹിക്കുന്ന 64 സ്റ്റേഷനുകളിലും പുതിയ നിയമനം നടത്തും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് 22 സി.ഐമാരെയും ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന വിഭാഗത്തിലേക്ക് നാല് സി.ഐമാരെയും നിയമിച്ചിട്ടുണ്ട്.
പൊലീസിനെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യമിടുന്ന ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നും സർക്കാർ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇനി 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും സി.ഐമാർ സ്റ്റേഷൻ ചുമതല വഹിക്കുക.
