സിംഗപ്പൂരിലേക്ക് ജോലി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി പാലക്കാട് നെന്മാറ സ്വദേശി ജയൻ. മൂന്ന് അംഗ സംഘത്തിന് ഒരു ലക്ഷം രൂപ നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ലെന്നും, പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ജയന്റെ ആരോപണം.
ആറുമാസം മുൻപാണ് സിംഗപ്പൂരിലേക്ക് വിസ ലഭ്യമാക്കാമെന്ന് പറഞ്ഞ് മൂന്ന് അംഗ സംഘം തന്നെ സമീപിച്ചതെന്ന് ജയൻ പറയുന്നു. വിസയ്ക്കായി ആകെ അഞ്ച് ലക്ഷം രൂപ ചെലവാകുമെന്നും ആദ്യഘട്ടമായി ഒരു ലക്ഷം രൂപ നൽകിയാൽ നടപടികൾ ആരംഭിക്കാമെന്നുമാണ് സംഘം അറിയിച്ചത്. ജോലി ലഭിച്ച ശേഷം ബാക്കി തുക ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും പറഞ്ഞതായാണ് പരാതി.
മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കൊല്ലം സ്വദേശി ബിനുവിനൊപ്പം സംഘം താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ അവിടെവെച്ച് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ജയൻ ആരോപിക്കുന്നു. ഇതോടെയാണ് നെന്മാറ പൊലീസിൽ പരാതി നൽകിയത്.പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.
നെന്മാറ സ്വദേശികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് ഈ സംഘം ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ജയൻ ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടും നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും, തട്ടിപ്പിന് പിന്നിലുള്ളവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
