മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ വിഐപി ദർശനം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെങ്കിൽ ദേവസ്വം ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതിയുടെ നിലവിലുള്ള കർശന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രിയും അനുയായികളും ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതെന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാതി.നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ മുഖ്യമന്ത്രിയും ജനപ്രതിനിധികളും തന്നെ കോടതി ഉത്തരവുകൾ പരസ്യമായി ലംഘിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും ഹൈബി ഈഡനും അടക്കമുള്ളവർ ഗുരുവായൂരിലെത്തിയത്.ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മണിക്ക് ശേഷവും ഉച്ചയ്ക്ക് 12 മണിക്ക് മുൻപും ഭക്തരുടെ കനത്ത തിരക്ക് പ്രമാണിച്ച് പ്രത്യേക വിഐപി ദർശനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ട്. എന്നാൽ ഇത് മറികടന്ന് നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെ രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.ഹൈബി ഈഡൻ എംപി ഹൈക്കോടതി വിലക്കുള്ള മേഖലയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തെ തുടർന്ന് ഇന്നലെ ദർശനം കിട്ടാതെ നിരവധി ഭക്തരാണ് മടങ്ങിയത്.ഗുരുവായൂരിന് പിന്നാലെ മുഖ്യമന്ത്രിയുടെ തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിലും ഗുരുതര ആചാരലഘനമാണ് നടന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറയുന്നു.അതേസമയം രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.
