നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തിൽ ബിജെപി സംസ്ഥാന നേതൃത്വം കൂടുതൽ പ്രതിരോധത്തിലേക്ക്. പരാതി വിശദമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിനുള്ളിൽ ശക്തമായതോടെ ശനിയാഴ്ച കോർ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കായി സ്ഥാപിച്ച കട്ടൗട്ടുകളുടെ പേരിൽ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കട്ടൗട്ടുകളുടെ എണ്ണം കൃത്രിമമായി ഉയർത്തിക്കാട്ടി ബിൽ തയ്യാറാക്കി തുക പങ്കിടുന്നതിനെക്കുറിച്ചാണ് ശബ്ദരേഖയിൽ പരാമർശമുള്ളത്.
പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ വലിപ്പത്തിലുള്ള കട്ടൗട്ടുകൾ സ്ഥാപിച്ചതിന്റെ മറവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പബ്ലിസിറ്റി കമ്മിറ്റിയിലെ അംഗമായിരുന്ന ഒരു സംസ്ഥാന സമിതി നേതാവിനെതിരെയാണ് ആരോപണം ഉയരുന്നത്.സംഭവത്തിന് സാക്ഷിയാണെന്ന് അവകാശപ്പെടുന്ന ഒരു പ്രവർത്തകൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിലും ഇതേ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പരാതിക്കൊപ്പം ശബ്ദരേഖയും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ശബ്ദരേഖ പുറത്തുവന്നതോടെ പരാതിയിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾക്ക് കൂടുതൽ ബലം ലഭിക്കുന്നുവെന്നാണ് വിലയിരുത്തൽ.
അതേസമയം, വിഷയം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളിൽ ചിലർ അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്. മറുവശത്ത്, പുതിയ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ വിഷയം ശനിയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന
