സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സർക്കാർ. ജൂൺ 3 മുതൽ നിലവിലുള്ള നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുകയാണ്. ഇതോടെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ട്രഷറികളിൽ നിന്ന് മാറിനൽകില്ല.
മുൻപ് 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. ഇപ്പോൾ പരിധി 10 ലക്ഷം രൂപയാക്കി കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് വിലയിരുത്തൽ. അതേസമയം ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള മുൻഗണനാ ചെലവുകൾക്ക് നിയന്ത്രണം ബാധകമല്ല.
ഇതിനിടെ, സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർക്കാർ 12,000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. 10.7 മുതൽ 10.89 ശതമാനം വരെയുള്ള പലിശ നിരക്കിലാണ് റിസർവ് ബാങ്ക് നടത്തുന്ന കടപ്പത്ര ലേലത്തിലൂടെ വായ്പ സമാഹരിച്ചത്. ശമ്പളം, പെൻഷൻ, മുൻകാല വായ്പകളുടെ തിരിച്ചടവ് എന്നിവയ്ക്കായാണ് ഈ തുക ഉപയോഗിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ട്രഷറി നിയന്ത്രണവും അനിശ്ചിതമായി തുടരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
