അതിരപ്പിള്ളി-മലക്കപ്പാറ അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി പാലം തകർന്നതോടെ ബുദ്ധിമുട്ടിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും.പാലം തകർന്നതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. താത്കാലികമായി നിർമിച്ച സമാന്തര പാതയും അപകടത്തിലായിട്ടും പാലം പുനർനിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.അന്തർ സംസ്ഥാന യാത്രിക്കാരും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന പ്രധാന പാതയാണ് അതിരപ്പള്ളി – മലക്കപ്പാറ റോഡ്. ദിവസേന നൂറ് കണക്ക് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന പാലമായിട്ടും കുമ്മാട്ടി പാലം അടഞ്ഞ് കിടക്കുകയാണ്.2025 ഒക്ടോബറിലാണ് പാലം അപകടാവസ്ഥയിലായത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ യാത്രക്കാരെ ഇറക്കി കടത്തിവിട്ടിരുന്നു. പിന്നീട് അപകട സാധ്യത വർധിച്ചതോടെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ അതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും പാലം പുനർ നിർമ്മിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
വനംവകുപ്പിന്റെ അനുമതിയോടെ സമാന്തര മൺപാത നിർമ്മിച്ചാണ് ഇതുവരെ പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ വേനൽ മഴയിൽ തന്നെ താൽക്കാലിക പാലം പൂർണമായും തകരുകയായിരുന്നു. ഇത് മലക്കപ്പാറയിലേക്കുള്ള മുഴുവൻ യാത്രക്കാരെയും ബാധിക്കും. 2025 നവംബർ 10-നകം പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ജില്ലാ കളക്ടർ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാളിതുവരെ അത് പാലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയത് ആദ്യഘട്ടത്തിൽ തടസ്സമായിരുന്നെങ്കിലും അത് ലഭിച്ചിട്ടും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണന്നും നാട്ടുകാർ ആരോപിക്കുന്നു.
