തൃശൂർ അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു.വീട്ടുവളപ്പിൽ ഇറങ്ങിയ ഒറ്റയാന്റെ ആക്രമണത്തിലാണ് മോഹനൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ചാലക്കുടി–ആനമല സംസ്ഥാനപാത ഉപരോധിച്ചു.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പുരയിടത്തിലിറങ്ങിയ ആനയെ തുരത്താൻ മോഹനും സമീപവാസികളും ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തീപ്പന്തം കത്തിക്കുന്നതിനിടെ പാഞ്ഞെത്തിയ ആന മോഹനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇതേ ഒറ്റയാന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി നാട്ടുകാർ പറയുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വെറ്റിലപ്പാറയിൽ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധം നടന്നു.ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. ജൂൺ ഒന്നിന് ചാലക്കുടിയിൽ വനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. മലയോര മേഖലയിലെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ അറിയിച്ചു.മരിച്ച മോഹനന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
