ഹൈക്കോടതിയുടെ അന്തിമ വിധി വരുംവരെ ഫ്രഷ് കട്ട് ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെങ്കിലും അമ്പായത്തോട്ടിലെ സമരം തുടരാൻ സമരസമിതി തീരുമാനം. എംഎൽഎമാരുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ ഫാക്ടറി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ഫാക്ടറിക്കകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമരസമിതി പ്രദേശത്ത് നിരീക്ഷണം തുടരും. ഉറപ്പ് ലംഘിച്ചാൽ ഫാക്ടറി ഉപരോധിക്കുമെന്നും സമരസമിതി വ്യക്തമാക്കി.
ഫ്രഷ് കട്ട് ഫാക്ടറി മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന നിർദേശം ചർച്ചയിൽ എംഎൽഎമാർ മുന്നോട്ടുവച്ചു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ചർച്ച എന്ന നിലയിൽ ഇതിനോട് സഹകരിക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയതായി പി.കെ. ഫിറോസ് എംഎൽഎ സമരസമിതിയെ അറിയിച്ചു. തീരുമാനം ഉണ്ടായാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
