സർക്കാർ പദ്ധതികളിലെ കാലതാമസം ഒഴിവാക്കാനും പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ഖജനാവിന് ഉണ്ടാകുന്ന അധിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ എല്ലാ ആസ്തികളുടെയും ഏകീകൃത വിവരശേഖരമായി സ്പെഷ്യൽ അസറ്റ് മാനേജ്മെന്റ് പോർട്ടൽ ഒരുക്കും. ഇതിന്റെ ഭാഗമായി സമഗ്ര അസറ്റ് രജിസ്റ്ററും തയ്യാറാക്കും. വിവിധ വകുപ്പുകൾക്ക് അനുമതി ലഭിച്ച പദ്ധതികളുടെ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന പ്ലാൻ സ്പേസ് 2.0 എന്ന ഡിജിറ്റൽ പ്രോജക്ട് രജിസ്റ്ററും നടപ്പിലാക്കും.
ഇതിന് പുറമെ 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന നടത്താനും, ഒരേ സ്വഭാവമുള്ള ഭരണസ്ഥാപനങ്ങൾ ഏകീകരിക്കാനും, കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാനുമാണ് സർക്കാർ തീരുമാനം. ഭരണനടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ സെക്രട്ടറിമാരെ ഉൾപ്പെടുത്തി എംപവേർഡ് കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
