പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് കൂടൽ പോലീസിന്റെ കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിൽ, സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാൻ കാരണമായതെന്ന് പതിമൂന്നുക്കാരി വ്യക്തമാക്കി.
ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ആദ്യമായി സത്യം തുറന്നുപറഞ്ഞത്. 10 പേർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.തുടർചോദ്യം ചെയ്യലിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ലൈംഗിക അതിക്രമത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം ആറു പേരെ പോലീസ് ഇന്നലെ രാത്രി വിട്ടയച്ചു
പിന്നീട് 13 കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോൾ പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പോലീസിനോടും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയ നൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെൺകുട്ടി പറഞ്ഞു.ഇതോടെയാണ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും കേസ് അവസാനിപ്പിക്കാനുമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും കൂടൽ പോലീസ് കോടതിയിൽ സമർപ്പിക്കും.
