വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് വിദഗ്ധസമിതി പരിശോധിച്ചു. മഴക്കാലത്ത് മണ്ണ് സുരക്ഷാ ഭീഷണിയാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിശദമായ പഠനത്തിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പിയും കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ നിർമ്മാണ മേഖല, വീടുകൾ നിർമിക്കുന്ന ഭാഗങ്ങൾ, റോഡരികിൽ മണ്ണ് നിക്ഷേപിച്ച സ്ഥലങ്ങൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തി.
റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, നിർമാണ ചുമതലയുള്ള കിഫ്‌കോൺ, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തി. ടൗൺഷിപ്പിൽ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ട സാഹചര്യമുണ്ടോയെന്നും പരിശോധിക്കുന്നതായി വിദഗ്ധസംഘം അറിയിച്ചു.മഴ ശക്തമായാൽ നിലവിലെ മണ്ണ് നിക്ഷേപം അപകടസാധ്യത സൃഷ്ടിക്കുമെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് വിദഗ്ധസമിതിയുടെ ശ്രമം.
