വയനാട് മേപ്പാടി കള്ളാടി സ്വദേശി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൌത്യം തുടരുകയാണ്. തുരങ്കപാത നിർമാണത്തെ തുടർന്ന് ആനത്താരകള്‍ നഷ്ടപ്പെട്ടത് ആശങ്കയാണെന്നും ആനകള്‍ ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകുമെന്നും മന്ത്രി ടി സിദ്ദിഖ് ബിഗ് ടിവിയോട് പറഞ്ഞു.
പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ കുങ്കിയാനകളെ എത്തിച്ചാണ് കാട്ടാനയ്ക്കായുള്ള തെരച്ചില്‍. ഇന്നലെ മമ്മിക്കുന്ന്, വെള്ളപ്പൈന്‍കണ്ടി തുടങ്ങിയ മേഖലകളില്‍ നടന്ന തെരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള ജാഗ്രതാ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആക്രമിച്ച ആനയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് ഇവിടെ നിന്ന് മാറ്റാനാണ് ശ്രമം. കുന്നുകളും താഴ്വരകളും ഇടതൂര്‍ന്ന കാടുമാണ് ഈ മേഖലയിലുള്ളത്. തോട്ടങ്ങളും ജനവാസമേഖലയും വനവും ഉള്‍പ്പെടുന്ന ഭൂപ്രകൃതിയാണ്. ഇതാണ് ദൌത്യത്തിന് പ്രതിസന്ധിയാകുന്നത്. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതാ നിര്‍മാണത്തെ തുടര്‍ന്ന് ആനത്താരകള്‍ നഷ്ടപ്പെട്ടത് വന്യമൃഗശല്യം രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്ന് മന്ത്രി ടി സിദ്ദിഖ് ബിഗ് ടിവിയോട് വ്യക്തമാക്കി.
കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിനുള്ള ധനസഹായത്തിന്‍റെ ആദ്യഘഡുവായ അഞ്ച് ലക്ഷം രൂപ ഇന്നലെ കൈമാറി. ബാക്കി തുകയും ഉടൻ കൈമാറും. പ്രദേശത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, അടിക്കാട് വെട്ടല്‍ തുടങ്ങിയ നടപടികള്‍ പുരോഗമിക്കുകയാണ്. വനംവകുപ്പിന്‍റെ ദ്രുതകര്‍മ്മസേന നാല് സംഘങ്ങളായി തിരിഞ്ഞാണ് കാട്ടാനയെ കണ്ടെത്താനുള്ള ദൌത്യം തുടരുന്നത്. ഇന്നലെ രാത്രി മേപ്പാടി എരുമക്കൊല്ലിയിലും കാട്ടാനയിറങ്ങിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 30ന് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ വയനാട്ടില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.
