സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗിസൗഹൃദ സേവനം ഉറപ്പാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ്. തുടർച്ചയായി ഉയരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മെഡിക്കൽ ഓഫീസർമാരെ ഒഴികെ എല്ലാ ജീവനക്കാരും രണ്ട് മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കണമെന്നാണ് നിർദേശം.
ആശയവിനിമയം, രോഗികളോടുള്ള പെരുമാറ്റം, പരിചരണ നിലവാരം, സേവന മികവ് എന്നിവ മെച്ചപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ പത്ത് പേരടങ്ങുന്ന ബാച്ചുകളായി തിരിച്ചായിരിക്കും പരിശീലനം. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള നാല് ഉദ്യോഗസ്ഥരെ വീതം പരിശീലകരായി നിയോഗിക്കും.സ്ഥിരം ജീവനക്കാർക്ക് പുറമെ താൽക്കാലിക, കരാർ ജീവനക്കാരും പരിശീലനം പൂർത്തിയാക്കണം.
ആശുപത്രിയിലെത്തുന്ന രോഗികളുമായും സന്ദർശകരുമായും ആദ്യം സമ്പർക്കത്തിൽ വരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. പരിശീലനം പൂർത്തിയാക്കാത്ത സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കില്ല.സമീപകാലത്ത് നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവമുൾപ്പെടെ ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ നടപടി. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
