കുടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ചയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL). പൊതുവായ സേവന സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോർന്നതെന്നും, റിയാക്ടറിന്റെയോ ആണവസുരക്ഷാ സംവിധാനങ്ങളുടെയോ അതീവ രഹസ്യ വിവരങ്ങൾ പുറത്തായിട്ടില്ലെന്നും എൻപിസിഐഎൽ വ്യക്തമാക്കി. സംഭവത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) അന്വേഷണം ആരംഭിച്ചു.
ആണവനിലയത്തിന്റെ പ്രധാന കരാറുകാരിലൊരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഡാറ്റയിൽ “ഭാഗികമായ ചോർച്ച” ഉണ്ടായതായി റിലയൻസ് ഗ്രൂപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡാർക്ക് വെബിൽ പുറത്തുവിട്ട 8.58 ലക്ഷം ഫയലുകളിൽ 19,000-ത്തോളം ഫയലുകൾ കുടംകുളം ആണവനിലയവുമായി ബന്ധപ്പെട്ടവയാണ്. 2016 മുതൽ 2025 വരെയുള്ള രേഖകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 2027-ൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്ന പുതിയ യൂണിറ്റിന്റെ കൺട്രോൾ റൂമിന്റെ ബ്ലൂപ്രിന്റ്, അംഗീകൃത വിതരണക്കാരുടെ പട്ടിക, ഉപകരണങ്ങളുടെ ചിത്രങ്ങൾ, 112 മില്യൺ ഡോളറിന്റെ ഇൻഷുറൻസ് പോളിസി തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ വിവരങ്ങൾ ഉപയോഗിച്ച് ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കാനോ പ്രവർത്തനം തകർക്കാനോ സാധിക്കില്ലെന്നും, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും എൻപിസിഐഎൽ ആവർത്തിച്ചു. 2019-ലും കുടംകുളം ആണവനിലയത്തെ ലക്ഷ്യമിട്ട് സമാനമായ സൈബർ ആക്രമണശ്രമം ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ സെർട്ട്-ഇൻ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
