വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും നീക്കങ്ങൾ സജീവമായി. ഡൽഹിയിൽ നിന്നുള്ള വിദഗ്ധസംഘം സ്ഥലത്ത് ഡ്രോൺ സർവേ നടത്തി. രണ്ടാംഘട്ട സർവേക്കായി സർക്കാർ അംഗീകൃത കമ്പനിയെ എത്തിക്കുമെന്ന് ഭൂഉടമയും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ എബ്രഹാം കലമണ്ണിൽ പറഞ്ഞു.
നിലവിലുള്ള 400 ഏക്കറിന് പുറമേ ഏകദേശം 1,000 ഏക്കർ ഭൂമി കൂടി പദ്ധതിക്കായി കണ്ടെത്തേണ്ടതുണ്ടെന്നും, ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഡ്രോൺ സർവേ നടത്തിയതെന്നും പറഞ്ഞു.പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും, ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ തുടരുമെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു.
2004-ലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് വിമാനത്താവള പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വിവാദമായി. 2014-ൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കുകയും പിന്നീട് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തതോടെ പദ്ധതി നിലച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മുന്നറിയിപ്പ് നൽകി.
