പിജെ ജോസഫിന് വാഗ്ദാനം ചെയ്ത പുതിയ പദവിയിൽ തീരുമാനം വൈകുന്നതിൽ കേരള കോൺഗ്രസിൽ അതൃപ്തി. യുഡിഎഫ് നേതൃത്വം എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ബിഗ് ടിവിയോട് പറഞ്ഞു. അർഹമായ പദവി തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.പിജെ ജോസഫിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിൽ കേരള കോൺഗ്രസിന്റെ പങ്ക് നിർണായകമായിരുന്നു. സീറ്റ് വിഭജനത്തിലടക്കം പിജെ ജോസഫ് സ്വീകരിച്ച നിലപാടുകൾ കോൺഗ്രസിന് സഹായകരമായെന്നാണ് വിലയിരുത്തൽ. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയിച്ച കേരള കോൺഗ്രസ്, മന്ത്രിസ്ഥാനത്തിന് പുറമെ ഒരു അധിക പദവിയും ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചീഫ് വിപ്പ് പദവി മാത്രമാണ് നിലവിൽ ലഭിച്ചത്. ഇതിന് പിന്നാലെയാണ് പിജെ ജോസഫിന്റെ അതൃപ്തി പരിഹരിക്കാൻ ക്യാബിനറ്റ് പദവി നൽകാനുള്ള നീക്കം ഉണ്ടായത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനം ഉണ്ടാകാത്തതാണ് പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചത്.
അതേസമയം, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പിജെ ജോസഫിന്റെ പേര് ഉയരുമ്പോൾ കോൺഗ്രസിലും മുസ്ലിം ലീഗിലും ഈ സ്ഥാനത്തിനായി അവകാശവാദങ്ങളുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരും ലീഗിൽ മുൻ മന്ത്രി എം.കെ. മുനീറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന.എന്നാൽ വി.എം. സുധീരന്റെ പേരിനോട് മുന്നണിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നും പദവി പിജെ ജോസഫിന് നൽകണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കളെന്നും വിവരമുണ്ട്. അതേസമയം എം.കെ. മുനീറിന് തത്തുല്യമായ മറ്റൊരു ക്യാബിനറ്റ് പദവി വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.
