റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ പരീക്ഷാ–ഇന്റർവ്യൂ മാർക്കും സർട്ടിഫിക്കറ്റ് പകർപ്പുകളും നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പി.എസ്.സി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിവരങ്ങൾ നൽകാനുള്ള കമ്മിഷൻ ഉത്തരവ് ഒരുമാസത്തേക്കാണ് കോടതി തടഞ്ഞത്. വിവരാവകാശ അപേക്ഷ നൽകിയ ഉദ്യോഗാർഥിക്ക് കോടതി നോട്ടീസ് അയച്ചു.
പ്ലാനിങ് ബോർഡിലെ ചീഫ്, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ തസ്തികയുടെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടാണ് തർക്കം. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ശ്യാം കൃഷ്ണൻ കെ.യാണ് വിവരാവകാശ അപേക്ഷ നൽകിയത്.റാങ്ക് പട്ടികയിലുള്ള എല്ലാ ഉദ്യോഗാർഥികളുടെയും പരീക്ഷാ–ഇന്റർവ്യൂ മാർക്കുകളും ഒന്നും രണ്ടും റാങ്കുകാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശ്യാം കൃഷ്ണൻ ആവശ്യപ്പെട്ടത്.
വിവരങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും മൂന്നാം കക്ഷിയുടെ വ്യക്തിഗത വിവരങ്ങളാണെന്നും ഇവ പുറത്തുവിടുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നും പി.എസ്.സി വാദിച്ചു.പി.എസ്.സിയുടെ വാദം പരിഗണിച്ചാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്. വിവരാവകാശ അപേക്ഷ നൽകിയ ശ്യാം കൃഷ്ണൻ കെ.യ്ക്ക് കോടതി നോട്ടീസും അയച്ചു.
