കരൾ മാറ്റ ശസ്ത്രക്രിയ നിലച്ചതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പ് മേധാവിയെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് വീണ്ടും റിപ്പോർട്ട് നൽകി.
കോട്ടയം മെഡിക്കൽ കോളേജിൽ ആറിലധികം കരൾ മാറ്റ ശസ്ത്രക്രിയകൾ നടന്നിരുന്നു. എന്നാൽ 2024ഓടെ ശസ്ത്രക്രിയ പൂർണമായി നിലച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പ് മേധാവി തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയതാണ് പ്രതിസന്ധിക്ക് കാരണം.
പകരം യോഗ്യനായ മറ്റൊരു ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. യോഗ്യരായ ഡോക്ടർമാർക്ക് ലൈസൻസ് നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ല.
അത്യാധുനിക സൗകര്യങ്ങളും ആവശ്യമായ ഫണ്ടും ഉണ്ടായിട്ടും ഡോക്ടർമാരുടെ അഭാവത്തിൽ പദ്ധതി പൂർണമായി താളം തെറ്റിയിരിക്കുകയാണ്. നിലവിൽ പത്ത് രോഗികളാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ശസ്ത്രക്രിയ പുനരാരംഭിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.
