ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി അംഗീകാരം നൽകി. വിജിലൻസ് എസ്.പി എം.ജെ. സോജന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി സി.എസ്. ഹരിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കി അഞ്ചംഗ സംഘത്തെയാണ് വിജിലൻസ് നിയോഗിച്ചത്. ഇൻസ്പെക്ടർമാരായ സജി ശങ്കർ, ശ്രീജിത്ത്, കിരൺ, രതീന്ദ്ര കുമാർ എന്നിവരും സംഘത്തിലുണ്ട്.
ശബരിമല സ്പെഷ്യൽ കമ്മിഷണറുടെയും ചീഫ് വിജിലൻസ് ഓഫീസറുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഇടപെട്ടത്. ഇ-ടെൻഡർ നടപടിക്രമം ഒഴിവാക്കി ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതും, ദേവസ്വം കമ്മിഷണറുടെ രേഖാമൂലമുള്ള എതിർപ്പ് അവഗണിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിലധികം ലിറ്റർ നെയ്യ് വാങ്ങിയിട്ടും ഒരു സാമ്പിൾ പോലും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കോടതി വിമർശിച്ചു. ഗുണനിലവാരം ഉറപ്പാക്കാതെയാണ് നെയ്യ് വാങ്ങിയതെന്നും, രേഖകളിലുള്ള മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയോയെന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചു.
പൊതുപണം ഉൾപ്പെട്ട ഗുരുതര ആരോപണമായതിനാൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യ് വാങ്ങൽ നടപടിയിൽ ക്രമക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും 30 ദിവസത്തിനകം അന്തിമ റിപ്പോർട്ടും ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
